തിരുവനന്തപുരം: സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതേസമയം സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. അടുത്തമാസം 15നകം മുന്നൊരുക്കം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും ശിവൻകുട്ടി 19/09/21 ഞായറാഴ്ച വ്യക്തമാക്കി.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യവകുപ്പുമായി സംസാരിച്ചു. രണ്ട് ദിവസത്തിനികം ഇക്കാര്യത്തിൽ പദ്ധതിയുണ്ടാകും. രോഗം വരാതിരിക്കുന്നതിനുള്ള പഴുതുകൾ അടച്ചായിരിക്കും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകൾ സാനിറ്റൈസ് ചെയ്യും. വിദ്യാർത്ഥികൾക്ക് മാസ്‌ക് നൽകും.
ക്ലാസുകളും ടൈംടേബിളും എങ്ങനെ വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അധ്യാപക സംഘടനകളുമയും വിഷയത്തിൽ ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റും. എസ്.എസ്.എൽ.സി പരീക്ഷ നടത്തിയപ്പോൾ ഇതുപോലെ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നടന്നു. വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള വരവ് വരെ ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം സ്കൂൾ തുറക്കാൻ സർക്കാർ ഏകപക്ഷീയ തീരുമാനം എടുത്തെന്ന് ആരോപിച്ച് അധ്യാപകസംഘടനകൾ രംഗത്തുവന്നു. ആരോഗ്യ വകുപ്പ് മാത്രമല്ല തീരുമാനിക്കേണ്ടത്. അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ.പി.എസ്.ടിഎയും ആവശ്യമുന്നയിച്ചു.



