കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോ. നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷേ, നിങ്ങള്‍ ഞങ്ങളെ അതിന് നിര്‍ബന്ധിതരാക്കി, മമത പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂറിനെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നു
ഓപ്പറേഷന്‍ സിന്ദൂറിനെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നതുപോലെ സാംസ്‌കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയവത്കരിക്കുക യാണെന്നും കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂർ എന്ന് പേരു നല്‍കിയതെന്നും മമത ആരോപിച്ചു.
.
നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടന്‍ അഭിമുഖീകരിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു
രാജ്യത്തെ വിഭജിക്കാന്‍ മോദി അസത്യത്തെ ഉപയോഗപ്പെടുത്തുക യാണെന്ന് ആരോപിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടന്‍ അഭിമുഖീകരിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. മത്സരത്തിന് ടിഎംസി പൂര്‍ണമായും സജ്ജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു.
