വിഴിഞ്ഞം: വിഴിഞ്ഞം റെയിൽപാതയുടെ ഭൂമിയേറ്റെടുക്കൽ വേഗത്തിലായിരിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. കരാർ പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കണം. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല.
നിർമാണാനുമതികളും സർക്കാർ നടപടികളും
ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പരിസ്ഥിതാനുമതിയും ലഭിച്ചു. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണപ്രവർത്തനം ആരംഭിക്കുമെന്നും തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാൻ മന്ത്രി ഗതിശക്തി, മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതി, സാഗർമാല, റെയിൽ സാഗർ തുടങ്ങിയവയിലൂടെ റെയിൽ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രോപ്പോസലുകളും സമർപ്പിച്ചിട്ടുണ്ട്.
പോർട്ട് റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ
തുറമുഖത്തുനിന്ന് എൻ.എച്ച് 66-മയി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ വരുന്ന പോർട്ട് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. എൻ.എച്ച് 66-മായിട്ടുള്ള ഇന്റർസെക്ഷൻ സ്കീം നാഷണൽ ഹൈവേ അതോറിട്ടിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കൽ
ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽ ഉൾപ്പെട്ട 4.697 ഹെക്ടർ ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
കണ്ടെയ്നർ റെയിൽ ടെർമിനൽ (സി.ആർ.ടി)
കണ്ടെയ്നർ റെയിൽ ടെർമിനൽ (സി.ആർ.ടി) സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തോടു ചേർന്ന റെയിൽവേ സ്റ്റേഷനടുത്തായിത്തന്നെ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ദക്ഷിണ റെയിൽവേയുമായാണ് നടക്കുന്നത്. റെയിൽ കണക്ടിവിറ്റി ലഭ്യമാകുന്നതുവരെ സി.ആർ.ടി മുഖാന്തരം ചരക്ക് നീക്കം നടത്തും
