ഡല്‍ഹി: മണിപ്പുരില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ എംഎല്‍എമാരെ ഒരുമിച്ചിരുത്തിയുള്ള സമാധാന ചർച്ചയ്ക്ക് കേന്ദ്രസർക്കാർ 2024 ഒക്ടോബർ 15ന് തുടക്കമിട്ടു. മെയ്തെയ്, കുക്കി, നാഗ തുടങ്ങി എല്ലാ വിഭാഗത്തിലെയും എംഎല്‍എമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. 2023 മേയില്‍ കലാപം തുടങ്ങിയതിനു ശേഷം ആദ്യമായാണ് എല്ലാ വിഭാഗക്കാരെയും ഒരുമിച്ചിരുത്തി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായത്.
മധ്യസ്ഥരായി എ.കെ. മിശ്രയും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും
15ന് ഡല്‍ഹിയില്‍ നടന്ന ചർച്ചയില്‍ മണിപ്പുർ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ്, എംഎല്‍എമാരായ ടോങ്ബ്രാം റോബിന്ദ്രോ, ബസന്തകുമാർ സിംഗ് എന്നിവർ മെയ്തെയ് വിഭാഗത്തെ പ്രതിനിധീകരിച്ചും എംഎല്‍എമാരയ ലെറ്റ്പാവോ ഹാക്കിപ്പ്, നെംച കിപ്ഗൻ എന്നിവർ കുക്കി വിഭാഗത്തെ പ്രതിനിധീകരിച്ചും പങ്കെടുത്തു. കുക്കി വിഭാഗത്തില്‍നിന്നുള്ള രണ്ടുപേരും മന്ത്രിമാരാണ്. യോഗത്തില്‍ നാഗാ സമുദായത്തെ പ്രതിനിധീകരിച്ച് മൂന്ന് എംഎല്‍എമാരും പങ്കെടുത്തു. കേന്ദ്ര സർക്കാർ നിയമിച്ച മധ്യസ്ഥനായ എ.കെ. മിശ്രയുടെയും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചർച്ച.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ പങ്കെടുത്തില്ല
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും യോഗത്തില്‍ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. കുക്കി എംഎല്‍എമാർ ചർച്ചയില്‍ പങ്കെടുക്കണോ എന്നു തീരുമാനിക്കാൻ 14 തിങ്കളാഴ്ച ഡല്‍ഹിയില്‍ യോഗം ചേർന്നിരുന്നു…