തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്റെ മിനുട്സ് പുറത്ത്. ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു.
താന്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങള്‍ വിമത യോഗം ചേര്‍ന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ കടുത്ത നിലപാട് പരസ്യമാക്കി കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയത്. 9 പേര് യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ സര്‍ക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവര്‍ രഞ്ജിത്ത് മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസമാണ് 15 അംഗ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ 9 അംഗങ്ങള്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.
എന്നാല്‍ ഇങ്ങനെയൊരു യോഗം ചേര്‍ന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അക്കാദമിയില്‍ ഭിന്നത ഇല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞത്. ആ സമാന്തര യോഗത്തില്‍ പങ്കെടുത്തെന്നു പറയുന്ന കുക്കു പരമേശ്വരന്, സോഹന്‍ സീനുലാല്‍, സിബി കെ.തോമസ് എന്നിവര്‍ അക്കാദമി സെക്രട്ടറിയെ വിളിച്ച് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അക്കാദമിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയതായി രഞ്ജിത്ത് പറഞ്ഞു. എന്നാല്‍ കുക്കു പരമേശ്വരന്, സോഹന്‍ സീനുലാല്‍, സിബി കെ.തോമസ് എന്നിവർ അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുത്തതായി സൂചിപ്പിക്കുന്ന മറ്റ് അംഗങ്ങളുടെ ഒപ്പോടു കൂടിയ കത്താണ് പുറത്തുവന്നിരിക്കുന്നത്



