തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിർണായക നീക്കവുമായി സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരും. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടർ നടപടിക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഗവർണർക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.
ഇതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻതുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ്.നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.
നിയമ ഉപദേശം നൽകുന്നതിന് ഫാലി എസ്.നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമോപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയിൽ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പെടെയുള്ളവർ മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.



