റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഡൽഹി എക്‌സൈസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 35 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.  ഡൽഹി-എൻസിആർ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ്. ഇഡിയുടെ റെയ്ഡിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എത്തിയിട്ടുണ്ട്. മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നാണ് കെജ്രിവാൾ പറഞ്ഞത്. 

‘500ലധികം റെയ്ഡുകൾ, മൂന്ന് മാസമായി, 300-ലധികം സി.ബി.ഐ / ഇ.ഡി ഉദ്യോഗസ്ഥർ മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഒന്നും കണ്ടെത്താനായില്ല. ഇത്രയധികം ഉദ്യോഗസ്ഥരുടെ സമയം അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിനായി പാഴാക്കുന്നു, അത്തരമൊരു രാജ്യം എങ്ങനെ പുരോഗമിക്കും?’ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. 

ഈ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ 103ലധികം റെയ്ഡുകൾ നടത്തിയിരുന്നു. കേസിൽ മദ്യ വ്യവസായിയും മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീർ മഹന്ദ്രുവിനെ 2022 സെപ്തംബർ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവർണർ ശുപാർശ ചെയ്തതിന് പിന്നാലെയാണ് മദ്യകുംഭകോണം ഉയർന്നു വരുന്നത്. 

സംഭവത്തിൽ ഇതുവരെ 11 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയ എഫ്ഐആറിൽ നിന്നാണ് മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്. പോളിസി മദ്യവിൽപ്പനക്കാരെ സഹായിച്ചിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *