ന്യൂഡൽഹി | മേയ് 30
സാങ്കേതിക തകരാർ മൂലം സിയുഇടി യുജി ഒന്നാം ഷിഫ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി ഹാജരായിട്ടും പരീക്ഷ എഴുതാൻ കഴിയാതിരുന്ന 3,765 ഉദ്യോഗാർഥികൾക്കാണ് ഈ അവസരം ലഭിക്കുക.
ഇന്ന് രാവിലെ നടന്ന ഒന്നാം ഷിഫ്റ്റ് പരീക്ഷയ്ക്കിടെയായിരുന്നു സാങ്കേതിക പ്രശ്നം ഉണ്ടായത്. ചില കേന്ദ്രങ്ങളിൽ പരീക്ഷ വൈകുകയും ചില വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ചെയ്തു.
പരീക്ഷ നടത്തിപ്പിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിദ്യാർഥികൾ വലിയ ബുദ്ധിമുട്ട് നേരിട്ടതായി എൻടിഎ സമ്മതിച്ചു. സംഭവത്തിൽ ഏജൻസി ഖേദവും രേഖപ്പെടുത്തി.
തകരാർ പിന്നീട് പരിഹരിച്ചതോടെ 95 ശതമാനത്തോളം വിദ്യാർഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാനായെന്നും എൻടിഎ വ്യക്തമാക്കി. എന്നാൽ പരീക്ഷ എഴുതാനാകാതെ പോയവർക്കായി പ്രത്യേകമായി വീണ്ടും പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് നിർണായകമായ പരീക്ഷയായതിനാൽ വിഷയത്തിൽ വിദ്യാർഥികൾ വലിയ ശ്രദ്ധ പുലർത്തുകയാണ്.