കൊച്ചി: പീഡന പരാതി നൽകി നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടനും, നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. അതിനിടെ വിജയ് ബാബുവിന് എതിരായ പീഡനക്കേസിൽ 15/06/22 ബുധനാഴ്ചയും അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തുടരും. 14/06/22 ന് സർക്കാർ വാദം പൂർത്തിയായി. കേസിലെ നടപടിക്രമങ്ങൾ 14/06/22 നും രഹസ്യമായാണ് നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും 15/06/22 വരെ നീട്ടിയിട്ടുണ്ട്.
2022 ഏപ്രിൽ 22-നാണ് നടി പരാതി നൽകിയത് . 2022 മാർച്ച് 16ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും, മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിൽ എത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം നൽകണമെന്ന് ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാൽസംഗ പരാതിയുമായി രംഗത്തെത്തിയത് എന്നുമാണ് ലൈവിൽ ആരോപിച്ചത്.



