കായംകുളം: യു.പ്രതിഭ എംഎൽഎയുടെ ആരോപണം തള്ളി സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി. കായംകുളത്ത് വോട്ട് ചോർച്ചയില്ലെന്നും വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കായംകുളത്ത് വോട്ട് ചോർച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായ പോലെ കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി. എന്നാൽ യു.പ്രതിഭയ്ക്ക് വോട്ട് വർധിക്കുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2016 ൽ യു.പ്രതിഭയ്ക്ക് ലഭിച്ചത് 46.52% വോട്ട് ആയിരുന്നുവെങ്കിൽ 2021 ൽ ലഭിച്ചത് 47.96% വോട്ടാണ്.
ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണെന്നും യു.പ്രിതഭ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ ആളുകളെ ഉൾപ്പെടുത്തുന്നത് നഗരസഭയാണെന്നാണ് ഏരിയ കമ്മിറ്റിയുടെ മറുപടി. പരസ്യപ്രതികരണത്തിനില്ലെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അറിയിച്ചു.
തിങ്കളാഴ്ച(21/02/22)യാണ് പാർട്ടിക്കെതിരെ വിമർശനവുമായി കായംകുളം എംഎൽഎ യു.പ്രതിഭ രംഗത്തെത്തിയത്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു എന്ന് യു.പ്രതിഭ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു എന്നും യു.പ്രതിഭ പറയുന്നു.



