റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയത്ത് സ്ഥിതി ഗുരുതരം ; കലക്ടർ സൈന്യത്തിന്റെ സഹായം തേടി; ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു

October 16, 2021 - 4:08 pm

കോട്ടയം: മഴക്കെടുതിയെ തുടർന്ന് കോട്ടയത്ത് ജില്ലാ കലക്ടർ സൈന്യത്തിന്റെ സഹായം തേടി. ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കാറിൽ നിന്ന് കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാം തുറന്നു. ഡാം തുറന്നതിന്റെ പശ്ചാത്തലത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട്.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്.

തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.

പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി – ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും.

ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി. കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ്. തെന്മല ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു.

റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *