കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആവർത്തിച്ച് ഗണേഷ്‌കുമാറിന്റെ മൂത്തസഹോദരി ഉഷ മോഹന്‍ദാസ്.
അച്ഛന്‍ ആദ്യം ഒരു വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. ആദ്യ വില്‍പത്രം റദ്ദാക്കിയത് ഗണേഷിന്റെ കള്ളക്കളിയാണ്. രണ്ടാമത്തേതില്‍ നിന്ന് ഒരു സെന്റ് പോലും തനിക്ക് കിട്ടിയില്ല. അച്ഛന്റെ മുഴുവന്‍ സ്വത്തും ഗണേഷും ബിന്ദുവും കൂടി വിഭജിച്ചെടുത്തെന്നും ഉഷ 19/05/21 ബുധനാഴ്ച ആരോപിച്ചു.
തനിക്ക് തന്നെന്ന് പറയുന്നത് അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് മാത്രമാണ്. ഇത് അന്യായമാണ് നിയമപരമായി നേരിടും. അച്ഛന്‍ രണ്ടാമത് തയറാക്കിയ വില്‍പത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ഉഷ ആരോപിക്കുന്നു.
കോടികണക്കിനുള്ള സ്വത്തില്‍ നിന്ന് തനിക്ക് 5 സെന്റുപോലും ലഭിച്ചിട്ടില്ല. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.
അതേസമയം ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയസഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. വില്‍പ്പത്രം പൂര്‍ണമനസോടെ തന്റെ അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് എഴുതിവെച്ചതാണെന്നും ഗണേഷിന്റെയോ മറ്റാരുടെയോ ഇടപെടല്‍ അതില്‍ ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറഞ്ഞു.
