കടയ്ക്കാവൂര്‍: മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും മുഖത്തും അടിച്ചു അബോധാവസ്ഥയിലാക്കിയ പിതാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് മണ്ണാത്തി മൂല വടക്കേ വീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്.
കവിളത്ത് അടി കിട്ടിയതോടെയാണ് കുട്ടി അബോധാവസ്ഥയില്‍ ആയത്.
അയൽവാസിയും ബന്ധുവുമായ സ്ത്രീ ഉടൻ തന്നെ കുട്ടിയെ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ ചൈല്‍ഡ് ലൈനിലും കടയ്ക്കാവൂര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന ഇയാൾ കഴിഞ്ഞ തിരുവോണ ദിവസമാണ് കുട്ടികളെ വിളിച്ചു കൂടെ നിർത്തിയത്. ഭാര്യയുമായി വഴക്കിട്ടു നിർബന്ധപൂർവം കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
തുടർന്ന് ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ ഉപദ്രവം ആരംഭിച്ചു. തങ്ങളെ പിതാവ് സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പിന്നീട് ബോധം വീണ്ടെടുത്ത കുട്ടി പോലീസിനോട് പറഞ്ഞു. 2018 ല്‍ അയല്‍വാസിയായ കുട്ടിയെ ദേഹോപദ്രവം ഏല്പിച്ച കേസിലും പ്രതിയാണ് രാജേഷ്.
രാജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം കുട്ടികളുടെ അമ്മയെ കടയ്ക്കാവൂര്‍ എസ് ഐ വിനോദ് വിക്രമാദിത്യന് കൂട്ടി കൊണ്ട് വന്നു. കുട്ടികളെ അമ്മയെ ഏല്‍പ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



