ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്‌റ്റര്‍ സിറ്റിയെ തകർത്ത് ടോട്ടനം. എതിരില്ലാത്ത രണ്ടു ഗോളിനാണു സിറ്റിയെ മൗറീഞ്ഞോയുടെപ്പട തോല്‍പ്പിച്ചത്.
ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കണക്കുകളില്‍ ഏറെ മുന്നിലായിരുന്നു സിറ്റിയെങ്കിലും ഗോളടിക്കാന്‍ മറന്നുപോയതാണ് അവര്‍ക്കു വിനയായത്. അഞ്ചാം മിനിട്ടില്‍ സണ്‍ഹ്യൂങ് മിന്നിലൂടെ ടോട്ടനം മുന്നിലെത്തി. 27-ാം മിനിറ്റില്‍ സിറ്റി ഗോള്‍ മടക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഹാന്‍ഡ്‌ബോളാണെന്നു വ്യക്‌തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.
65-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ പിറന്നു.
ഹാരി കെയ്‌നിന്റെ അസിസ്‌റ്റില്‍ ജിയോവാനി ലോ സില്‍സോയാണ് രണ്ടാം ഗോള്‍ നേടിയത്. 66 ശതമാനം സമയവും പന്തു കൈവശം വയ്‌ക്കുകയും 22 ഗോള്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തതിനുശേഷമായിരുന്നു സിറ്റിയുടെ തോല്‍വി. ടോട്ടനം നാലു ഗോള്‍ ശ്രമങ്ങള്‍ മാത്രമാണു നടത്തിയത്. അതില്‍ രണ്ടെണ്ണം ലക്ഷ്യം കണ്ടു. ടോട്ടനമാണ് ലീഗില്‍ ഒന്നാം സ്‌ഥാനത്ത്. 11-ാം സ്‌ഥാനത്താണു സിറ്റി.