15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി; പിന്നെന്തിന് വിവാഹപ്രായം ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ഭോപ്പാല്‍: 15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുമെന്നും വിവാഹപ്രായം വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജന്‍ സിങ് വര്‍മ. 15 വയസ് ആകുമ്പോള്‍ ഒരു പെണ്‍കുട്ടി പ്രത്യുല്‍പാദനത്തിന് തയാറാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നുമാണ് സഞ്ജന്‍ സിങ് വര്‍മയുടെ വാദം.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ധിപ്പിക്കണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 15 വയസുള്ള ഓരോ പെണ്‍കുട്ടിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസാക്കി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത എന്താണ്? മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വലിയ ഡോക്ടറായോ എന്നും എം.എല്‍.എയുടെ പരിഹാസം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് ‘നാരി സമ്മാന്‍’ പരിപാടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുന്‍ മന്ത്രി കൂടിയായ സഞ്ജന്‍ സിങ് വര്‍മ എംഎല്‍എ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ ബലാല്‍സംഗങ്ങളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് ഒന്നാമത്. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കുന്നതിനുപകരം മുഖ്യമന്ത്രി കാപട്യം നിറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →