ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ കിഴക്കൻ ഇറാനിൽ നിന്ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലേക്ക് നീളുന്ന 140 കിലോമീറ്റർ പാത ഒടുവിൽ 85 കിലോമീറ്റർ കൂടി വികസിപ്പിച്ച് അഫ്ഗാൻ നഗരമായ ഹെറാത്തിൽ എത്തിച്ചേരും. .
അഫ്ഗാനിസ്ഥാനുള്ള വികസന സഹായത്തിന്റെ ഭാഗമായി അതിർത്തിയുടെ ഇരുവശങ്ങളിലും നിർമാണത്തിന് ഇറാൻ ധനസഹായം നൽകിയിരുന്നു. 2007 ലാണ് 75 മില്യൺ ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി ആരംഭിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ഉദ്ഘാടനത്തെ കുറിച്ച് പറഞ്ഞത്. ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിട്ടും ഇറാൻ ഈ പാത നിർമ്മിക്കുന്നതിൽ വിജയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യയിലുടനീളം സമൃദ്ധി വ്യാപിപ്പിക്കുന്ന പുരാതന വാണിജ്യ പാതയായ സിൽക്ക് റോഡ് പുനസ്ഥാപിക്കാൻ സഹായിക്കുന്ന “ഇറാനിൽ നിന്നുള്ള വിലയേറിയ സമ്മാനം” എന്നാണ് റെയിൽവേയെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി വിശേഷിപ്പിച്ചത്.
പേർഷ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാൻ അഫ്ഗാനിസ്ഥാനെയും പ്രദേശത്തെ മറ്റ് ഏഷ്യൻ രാജ്യങ്ങളെയും അനുവദിച്ചുകൊണ്ട് ഇറാൻ സ്വയം ഒരു പ്രാദേശിക ഗതാഗത കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുർക്ക്മെനിസ്ഥാൻ, പാകിസ്ഥാൻ, തുർക്കി എന്നിവയുമായി ഇറാന് ഇതിനകം റെയിൽ ബന്ധമുണ്ട്.




