ഭോപ്പാൽ: മധ്യപ്രദേശില്‍ ഒരു സല്‍ക്കാരച്ചടങ്ങില്‍ തങ്ങള്‍ക്കു മുമ്പേ ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ സവർണ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ദേവ്‌രാജ് അനുരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നത്.
കിഷന്‍പൂര്‍ ഗ്രാമത്തിലെ ഒരു സല്‍ക്കാരത്തിനു ശേഷം സ്ഥലം വൃത്തിയാക്കാനായിരുന്നു ദേവ്‌രാജിനെ വിളിച്ചത്. എന്നാല്‍ ഇവിടെ നിന്നും ദേവ്‌രാജ് സ്വയം ഭക്ഷണമെടുത്ത് കഴിക്കുന്നത് കണ്ട രണ്ടു യുവാക്കള്‍ ദേവരാജിനോട് ഭക്ഷണം തൊട്ടതിന് കയര്‍ക്കുകയും തുടര്‍ന്ന് രണ്ടു യുവാക്കളും ദേവ്‌രാജിനെ വടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ബോധരഹിതനായ ദേവ്‌രാജിനെ രണ്ടു പേരും ചേര്‍ന്ന് വീട്ടിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവരാജ് വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു. ഭൂരസോണി, സന്തോഷ് പാല്‍ എന്നീ രണ്ടു യുവാക്കളാണ് ദേവ് രാജിനെ ആക്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. രണ്ടുപേരെയും ഉടനടി അറസ്റ്റ് ചെയ്യുമെന്ന് ഛത്തര്‍പുര്‍ എസ്എസ്പി സമീര്‍ സൗരഭ് പ്രതികരിച്ചു.

