കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നു. ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യരുടേയും വാട്സ് ആപ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പുറത്തു വന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്ന സംശയം കൂടുതൽ ബലപ്പെട്ടു . പണമിടപാടില്‍ ഇടപെട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.
ഇപ്പോൾ പുറത്തു വന്ന ചാറ്റുകൾ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഇ ഡി കോടതിയില്‍ നല്‍കിയിട്ടുള്ളത്. 2018 നവംബര്‍ മുതലുള്ള ചാറ്റുകളാണിവ. ഏതെല്ലാം രീതിയിലാണ് നിക്ഷേപം കൈകാര്യം ചെയ്യേണ്ടതെന്ന കാര്യം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വപ്നയുടെ നിക്ഷേപത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ശിവശങ്കർ ഇത്രയും കാലം പറഞ്ഞിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും ശിവശങ്കര്‍ ഇത് നിഷേധിച്ചിരുന്നു. സ്വപ്നയ്ക്ക് ലോക്കര്‍ തുടങ്ങാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് മാത്രമാണ് താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടത് എന്നാണ് ശിവശങ്കര്‍ നല്കിയ മൊഴി. എന്നാല്‍, സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തിരിക്കുന്നത്.



