തിരുവനന്തപുരം : തിരുവനന്തപുരം അവണാകുഴി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിക്ക് കോഴ നൽകി സി.പിഎം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് പ്രാദേശിക നേതാവ് കെ.പി ജയകുമാറിന് പത്രിക പിൻവലിക്കാൻ അമ്പതിനായിരം രൂപയാണ് കോഴ നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി ചെയർമാനുമായ ജോസ് ഫ്രാങ്ക്ളിനാണ് കോഴ നൽകാൻ ഇടനില നിന്നത്. ഇദ്ദേഹത്തിൻറെയും നെയ്യാറ്റിൻകര എം.എൽ.എ കെ അൻസലൻറെയും ശബ്ദ രേഖകളും പണം കൈപ്പറ്റിയതിൻറെ തെളിവും പുറത്തുവന്നു.
നാല് പതിറ്റാണ്ടായി സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക്. അതിൻറെ തിരഞ്ഞെടുപ്പിൽ വീണ്ടും സി.പി.എം അനുകൂല പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ എതിർ സ്ഥാനാർത്ഥിക്ക് കോഴ. ഇടപാടിൻറെ ഇടനിലക്കാരനായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ്. നാമനിർദേശ പത്രിക പിൻവലിക്കാൻ എതിർ സ്ഥാനാർത്ഥിക്ക്എം.എൽ.എയുടെ സമ്മർദ്ദവും. അങ്ങനെ അടിമുടി അഴിമതിയും അവിഹിത രാഷ്ട്രീയ കൂട്ടുകച്ചവടവും നിറഞ്ഞതാണ് അവണാകുഴി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. 2023 ഓഗസ്റ്റ് 13ന് നടക്കേണ്ട തിരഞ്ഞെടുപ്പിൽ സിപിഎം പാനലിനെതിരെ കോൺഗ്രസ് പാനലിൽ നാല് പേർ പത്രിക നൽകി. 3 പേരുടെ പത്രികകൾ തള്ളി. ബാക്കിയുണ്ടായിരുന്ന ഒരേയൊരു സ്ഥാനാർത്ഥി കോൺഗ്രസിൻറെ മരുതംകോട് ബൂത്ത് ജനറൽ സെക്രട്ടറി കെ.പി അജയകുമാർ. ഇദ്ദഹത്തോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് നെയ്യാറ്റിൻകര എം.എൽ. എ.കെ അൻസലൻ നേരിട്ട് ആവശ്യപ്പെട്ടു. …
അമ്പതിനായിരം രൂപ ഗൂഗിൾ പേ വഴി നൽകുമെന്നും പത്രിക പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി ചെയർമാനുമായ ജോസ് ഫ്രാങ്ക്ളിൻറെ വിളി പിന്നാലെയെത്തി. ഗൂഗിൾ പേ വഴി അമ്പതിനായിരം രൂപ അജയകുമാറിന് ലഭിച്ചു. പിൻവലിക്കേണ്ട അവസാന ദിവസമായ ഓഗസ്റ്റ് 1ന് അജയകുമാർ പത്രിക പിൻവലിച്ചു. അങ്ങനെ സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു..

