കോട്ടയം: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ വിമർശനവുമായി ചങ്ങനാശേരി അതിരൂപതയുടെ കുടുംബ പ്രസിദ്ധീകരണമായ ‘കുടുംബ ജ്യോതി’. മണിപ്പുരടക്കം സമകാലിക ദേശീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളുമായാണ് കുടുംബ ജ്യോതി 2023 ഓഗസ്റ്റ് ലക്കം പുറത്തിറങ്ങുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ബി ജെ പി വിരുദ്ധ ലേഖകരുടെ രചനകളാണ് പുതിയ ലക്കത്തിലുള്ളത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയാണ് പുതിയ ലക്കം തയാറാക്കിയതെന്നും മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നുമാണ് ‘കുടുംബ ജ്യോതി’ എഡിറ്റോറിയൽ ബോർഡിന്റെ വിശദീകരണം.
മണിപ്പൂർ കലാപത്തിനിടെ 2023 മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. രാജ്യത്ത് ഉടനീളം ഇത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി എടുക്കും. കേസ് സി ബി ഐയ്ക്ക് കൈമാറാൻ ശുപാർശ നൽകിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം പൂർത്തിയായിട്ടുണ്ട്. ‘ഇന്ത്യ’ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തിയത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയുമാണ് പ്രതിപക്ഷ നേതാക്കൾ സന്ദർശിച്ചത്. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം നടത്തിയത്. കേരളത്തിൽ നിന്ന് എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ കെ പ്രേമചന്ദ്രൻ (ആർ എസ് പി), എ എ റഹീം (സി പി എം), സന്തോഷ് കുമാർ (സി പി ഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലും അടങ്ങുന്നവരാണ് സംഘത്തിലുള്ളത്.




