തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം :
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു…പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല…തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതറാതെ ആ പുതുപ്പള്ളിക്കാരൻ ജ്വലിച്ച് നിന്നു. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതുമില്ല. അക്ഷരാർത്ഥത്തിൽ ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് സ്വന്തമായിരുന്നു. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകൻ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന് വിട…
2023 ജൂലൈ 18 ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.

