ദില്ലി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അൽപത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി ഏകാധിപത്യപരമാണ്. പാർലമെന്റിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രപതി. എന്തു കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു.
രാജ്യ സഭാ എംപി മാരെ എങ്ങനെ ലോക്സഭാ സ്പീക്കർ ക്ഷണിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാണ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പാർലമെന്റ് അനക്സും ലൈബ്രറിയും പോലെയല്ല പാർലമെന്റ് മന്ദിരം. ബാലിശമായ ന്യായീകരണമാണ് ബിജെപി നിരത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാധിയാക്കാൻ വേണ്ടി രാഷ്ട്രപതിയെ ഉപയോഗിക്കുന്നു. നടപടി രാഷ്ട്രപതിയോടുള്ള അവഹേളനം. സമ്പൂർണ്ണമായ പ്രോട്ടോകോൾ ലംഘനമാണ്. പുതിയ കെട്ടിടം പട്ടിണിയും തൊഴിലില്ലായ്‌യുടെയും കാര്യത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കെ.സി വേണുഗോപൻ പ്രതികരിച്ചു.
അതേസമയം പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. 2023 മെയ് മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ അവർക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇന്ത്യ റിപ്പബ്ലിക്ക് ആയ പ്രയാണത്തിന് തുടക്കമായ അധികാര ദണ്ഡ് സെൻഗാൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെന്റ് അംഗങ്ങൾക്ക് പുറമേ എല്ലാ രാഷ്ട്രപാർട്ടികളെയും പ്രമുഖ വ്യക്തികളെയും പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കും. 970 കോടി രൂപ ചെലവിൽ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം നിർമിച്ചത്. എംപിമാർക്കും വി.ഐ.പികൾക്കും സന്ദർശകർക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് ഉണ്ടാകുക.

