തിരുവനന്തപുരം: ട്രെയിനിന് തീയിട്ട സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വലിയ ദുരൂഹതയാണ് ഉള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് നടുക്കുന്ന സംഭവമാണിതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. 2023 ഏപ്രിൽ 2ന് രാത്രി 9 മണിടെയാണ് അജ്ഞാതനായ വ്യക്തി കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയത്.
അക്രമിയെ ആരോ കൂട്ടിക്കൊണ്ടുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മോട്ടോർ ബൈക്കിൽ വന്ന ആരോ ഒരാൾ പരിചയമുള്ളയാളെ കൂട്ടിക്കൊണ്ടുപോകുന്നത് പോലെയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യകതമാകുന്നത്. ഇതിനകത്ത് ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന സംശയമാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എല്ലാവരും ആശങ്കപ്പെടുന്നത് മറ്റ് ശക്തികൾ ദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ചോ എന്ന സംശയത്തിലാണ്. സംസ്ഥാന പൊലീസും മറ്റ് എജൻസികളും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഷർട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.



