ആലപ്പുഴ: പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം 18 ന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജനക്ഷേമം കോളനിയിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ജി.സുധാകരൻ, പി തിലോത്തമൻ എന്നിവരും എ.എം ആരിഫ് എം.പിയും സംബന്ധിക്കും.
3.5 കോടി രൂപയാണ് അഭയകേന്ദ്രത്തിന്റെ നിർമ്മാണ ചെലവ്. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം 90 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. ശരാശരി ആയിരം പേർക്ക് താമസിക്കാവുന്ന അഭയകേന്ദ്രങ്ങളാണ് നിർമ്മിക്കുന്നത്. ഏഴ് ജില്ലകളിലായി 14 കേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് നിലകളുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കം ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യമുണ്ട്. ശുചിമുറികൾ, അടുക്കള, ജനറേറ്റർ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മാണം.
തീരപ്രദേശത്തു നിന്നും പത്ത് കിലോമീറ്ററിനുള്ളിൽ സർക്കാർ ഭൂമി കണ്ടെത്തിയാണ് നിർമ്മാണം നടത്തുന്നത്. കലക്ടർമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തനം. സ്‌കൂളുകളിലും മറ്റും ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ അഭയകേന്ദ്രങ്ങളൊരുങ്ങു ന്നതിലൂടെ വലിയൊരളവിൽ പരിഹരിക്കപ്പെടും.
ബന്ധപ്പെട്ടരേഖ : https://www.prd.kerala.gov.in/ml/node/85502

