കൊച്ചി: വിദ്വേഷമുദ്രാവാക്യത്തിലൂടെ വിവാദത്തിലായ കുട്ടിയെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിക്കുന്ന കുടുംബം ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള് വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് പിതാവ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യൻ മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികള് ലക്ഷ്യമിട്ടതായി പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
ബാബരി മസ്ജിദ്,ഗ്യാന് വ്യാപി വിഷയങ്ങൾ മുദ്രാവാക്യങ്ങളിൽ ഉള്പ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. നിലവിൽ മൂന്ന് പേരെയാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് കേസിൽ രണ്ടാം പ്രതിയാണ്. ഇതിനിടെ പ്രതികൾക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തെ കുട്ടിയെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കി എന്നതാണ് കുറ്റം

