എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി: എറണാകുളം എടയാറിൽ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം. പ്ലാന്റിൽ ജോലിക്കെത്തിയവരെ കടുങ്ങല്ലൂരിൽ നാട്ടുകാർ തടഞ്ഞു. സമീപവാസികളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നത് വരെ പ്ലാന്റിലെ ജോലികൾ നിർത്തി വെക്കുമെന്ന് സമരക്കാർക്ക് കളക്ടർ ഉറപ്പുനൽകി.

കടുങ്ങല്ലൂർ പഞ്ചായത്ത് 18 ആം വാർഡിലെ രണ്ടേക്കർ ഭൂമിയിലാണ് ഖരമാലിന്യ പ്ലാന്റ് തുടങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ആദ്യം. വിവിധ ജില്ലകളിൽ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങളിവിടെയെത്തിച്ച് പൊടിച്ച് പുനരുപയോഗിക്കാവുന്ന കട്ടകളുണ്ടാക്കുകയാണ് ലക്ഷ്യം. അന്തരീക്ഷ, ജല മലിനീകരണത്തിന് സാധ്യതയില്ലെന്നാണ് കളക്ടറുടെ വിശദീകരണം. വ്യാവസായിക മാലിന്യത്തിന്റെ ദുരിതം പേറുന്ന എടയാറിലെ ജനത്തിന് പക്ഷേ, ആ ഉറപ്പിൽ വിശ്വാസമില്ല.

പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടത്തിലായി പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും പ്ലാന്റിൽ സംസ്കരിക്കാനാണ് തീരുമാനം. അന്പതിനായിരത്തിലേറെ പേർ തിങ്ങിത്താമസിക്കുന്ന ജനവാസമേഖലയിൽ നിന്ന്, തരിശുനിലങ്ങൾ കൂടുതലുള്ള മറ്റിടങ്ങളിലേക്ക് പ്ലാന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്ലാന്റിൽ ജോലിക്കെത്തിയവർ തിരികെ പോയി. തുടർ പ്രവർത്തനങ്ങൾ നാട്ടുകാരുമായി കൂടിച്ചേർന്നുള്ള യോഗത്തിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് കളക്ടർ ഉറപ്പുനൽകിയതോടെ നാട്ടുകാർ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →