കോഴിക്കോട് : ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചപ്പോള്‍ അഭ്യന്തര വിമാന കമ്പനികളുടെ വിലക്ക് . ഐക്കര പടിയിലെ വിനീത് കൃഷ്ണന്റെ മൃതദേഹമാണ് മുംബൈയില്‍ എത്തിച്ചിട്ടും അവിടെനിന്ന് കോഴിക്കോട്ടേക്ക് എത്തിക്കാന്‍ അഭ്യന്തര വിമാന കമ്പനികള്‍ വിസമ്മതിച്ചത്. തുടര്‍ന്ന് മണിക്കൂറുകളോളം മൃതദേഹം അനാഥമായി കിടന്നു. പിന്നീട് റോഡ്മാര്‍ഗം മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. അഭ്യന്തര വിമാന കമ്പനികളുടെ അവഗണനമൂലം ഒരുമണിക്കൂറിലെത്തേണ്ട മൃതദേഹം 24 മണിക്കൂര്‍ കൊണ്ട് വീട്ടിലെത്തിക്കേണ്ട അവസ്ഥ ഉണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മൃതദേഹം പാക്ക് ചെയ്തതെന്നാണ് അഭ്യന്തര വിമാന കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഡബ്ള്യു എച്ച് ഒയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മൃതദേഹം പാക്കുചെയ്തിരുന്നത്. 2021ജൂലൈ 20 നാണ് വിനീദ് ആഫ്രിക്കയില്‍ വച്ച് മരിക്കുന്നത്. തുടര്‍ന്ന് വിനീത് ജോലി ചെയ്തിരു്ന്ന അറ്റ്ലാന്റ്സ് ക്രൂ മാനേജ്മെന്റ് മൃതദേഹം സെനഗലില്‍നിന്ന് പാരീസിലേക്കും, പാരീസില്‍ നിന്ന് മുംബൈയിലേക്കും വിമാനമാര്‍ഗം എത്തിച്ചു. പക്ഷെ മുംബൈയില്‍ എത്തിയപ്പോഴാണ് വിലക്ക്. വിദേശ വിമാനകമ്പനികള്ക്കൊന്നും പ്രശ്നമില്ലാത്ത എന്ത് കോവിഡ് മാനദണ്ഡ പ്രശ്നമാണ് അഭ്യന്തര വിമാനകമ്പനികള്ക്കുളളതെന്നാണ് മര്‍ച്ചന്റ് നേവി അസോസിയേഷന് ചോദിക്കുന്നത്.
ഒന്നിലധികം വിമാന അധികൃതരുമായി അറ്റലാന്ഡ്സ് മാനേജ്മെന്റ് സംസാരിച്ചെങ്കിലും മൃതദേഹം കയറ്റാന്‍ ആരും തയ്യാറായില്ലെന്ന് വിനീതിന്റെ ബന്ധുക്കള്‍ പറയുന്നു. ഇതോടെ റോഡ്മാര്‍ഗമാണ് മൃതദേഹം വിട്ടിലെത്തിക്കുന്നത്.




