ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 03/04/21 ശനിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനെതിരെ വൈദ്യുതി കരാര്‍ അഴിമതി ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. അദാനിക്ക് കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കരാര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതി മന്ത്രി എംഎം മണിയുടെയും അറിവോടെയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഒപ്പുവെച്ചത്. 1000 കോടി രൂപയുടെ ആനുകൂല്യമാണ് അദാനിക്ക് കരാറിലൂടെ കിട്ടുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അദാനിയുമായി നേരിട്ട് കരാര്‍ ഒപ്പിട്ടെന്ന് പറയുന്നില്ല. കരാര്‍ വഴി അദാനിക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരം നല്‍കി. അദാനിക്ക് 1000 കോടി കിട്ടിയപ്പോള്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയാല്‍ മതി. അധിക പണം നല്‍കി വൈദ്യുതി വാങ്ങുന്നത് ആരുടെ താല്‍പ്പര്യമാണെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടു കളിക്കുകയാണ്. പിണറായി ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം ഇതിന്റെ ഉദാഹരണമാണെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി മണിയുടെ പ്രതികരണം പ്രതീക്ഷിച്ചതാണെന്നും പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്ത് കൊണ്ടുവരുമ്പോള്‍ തനിക്ക് സമനില തെറ്റി എന്ന് പറയും. എം.എം മണി പറയുന്നതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അദാനിയാണ് മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം. അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് പിണറായി വിജയനെന്നും ഈ കൂട്ടുകെട്ടാണ് പിണറായിക്കെതിരെയുള്ള കേസുകള്‍ മരവിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് വിശ്വാസികളോടുള്ള വഞ്ചനയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കാന്‍ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു.



