ആത്രേയകം: രാജശ്രീ ആർ
- ആത്രേയകം മഹാഭാരതത്തിന്റെ രാഷ്ട്രീയ പുനർവായനയാണ്.
- ശിഖണ്ഡി, ഇരവാൻ, ഘടോത്ഘചൻ തുടങ്ങിയ പാർശ്വവത്കൃതരാണ് കേന്ദ്രകഥാപാത്രങ്ങൾ.
- യുദ്ധവിജയത്തിന് പിന്നിലെ ചതിയും അധികാരരാഷ്ട്രീയവും തുറന്നുകാട്ടുന്നു.
- കാട്ടുവാസികളുടെയും നാഗന്മാരുടെയും അവഗണന ചിത്രീകരിക്കുന്നു.
- അന്നത്തെയും ഇന്നത്തെയും അധികാരതന്ത്രങ്ങളെ ബന്ധിപ്പിക്കുന്നു.
വായിച്ചു തുടങ്ങിയാൽ നിർത്താനാവാത്ത പിടിച്ചു വലിക്കൽ.
ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ലെന്ന് എത്രയോ വട്ടം കേട്ടിരിക്കുന്നു. ആത്രേയകത്തിലൂടെ ഒരുവട്ടം കൂടി അതറിഞ്ഞു.
ശിഖണ്ഡികൾ നിരന്തരം അപമാനിക്കപ്പെടുന്ന (പുരുഷനാണ് അധികാര ചിഹ്നം, സ്ത്രീകൾ അധികാരികളുടെ രതി വേഴ്ചകൾക്കുള്ളവരാണ് അപ്പോൾ പിന്നെ നപുംസകങ്ങളെന്തിന്? നിരമിത്രൻ നിരന്തരം അപമാനിക്കപ്പെടുന്നതും ജനിതകമായ ജെൻഡർ സ്വത്വത്തിന്റെ പേരിലാണ്. അയാളുടെ വിജയങ്ങളൊന്നും വിജയങ്ങളേയല്ല. അലിവും അനുതാപവുമൊക്കെ അനാവശ്യമായ ദുർഗുണങ്ങളും.) പട്ടമഹിഷിമാർ നിമിഷനേരം കൊണ്ട് ആണധികാരത്തിമിർപ്പിന്റെ കാൽച്ചുവട്ടിലെ മൺതരി പോലുമല്ലാതെ മാറിമറിയുന്ന ദുരന്ത പര്യായങ്ങൾ എത്ര വേണമെങ്കിലും ഇതിൽ കാണാം.
വിവാഹിതനായ മകൻ നിരമിത്രന്റെ മുന്നിൽ വെച്ച് ഭർത്താവായ ദ്രൂപത മഹാരാജനാൽ സംഭോഗം ചെയ്യപ്പെടുന്ന പാഞ്ചാല പട്ടമഹിഷിക്ക് അത് മരണത്തേക്കാൾ വലിയ ദുര്യോഗം.
വിവാഹം കഴിച്ചത് അർജുനനെയാണെങ്കിലും യുധിഷ്ഠിരനാണ് ദ്രൗപതിയുടെ മണിയറയിലേക്ക് ആദ്യം കടക്കുന്നത്.
ഹിഡുംബിയും ഉലൂപിയുമൊന്നും കൊട്ടാരവാതിൽ സ്വപ്നം കാണാൻ പോലും അർഹതയുള്ളവരല്ല. അവർ കാട്ടുവാസികളാണല്ലോ. സ്വയംവരം ചെയ്യപ്പെട്ടവർക്കു തന്നെ ക്ഷണികമായ നിലനിൽപ്പ്. പിന്നെ കാട്ടുവാസികളായ സ്ത്രീകളുടെ കാര്യം പറയണ്ടല്ലോ.
80/90 കളിൽ സ്ത്രീപക്ഷ ചിന്തകരെ എതിരിടാൻ മറുഭാഗം ഉയർത്തിയിരുന്ന കഥയാണ് പാഞ്ചാലിയുടെ ശക്തിമത്തായ ബഹുഭർത്തൃത്വം. അവരെല്ലാം ബോധപൂർവം മറച്ചുവച്ച കാര്യമാണ് പാണ്ഡവർക്കെല്ലാം കാട്ടിലും നാട്ടിലുമായി വേറെയും ഭാര്യമാർ സ്വന്തമായുണ്ടായിരുന്നുവെന്നത്. ഉദാഹരണം: അർജുനൻ, ഉലൂപി, ചിത്രാംഗദ, സുഭദ്ര തുടങ്ങിയവർ.
യുദ്ധത്തിൽ പിതാവും പുത്രനും സഹോദരനും ഒന്നുമില്ല, അധികാരം മാത്രം.
സ്വന്തം ആയുസ്സ് നിലനിർത്താനായി അർജുനൻ മകൻ ഇരവാനെ (ഉലൂപിയുടെ മകൻ) അവന്റെ വിവാഹദിവസം മധുവിധുവിന് മുൻപ് ചതിയിൽപ്പെടുത്തി ബലിയർപ്പിക്കുന്നു. യാഗശാലയുടെ അടഞ്ഞ വാതിലുകൾക്കുള്ളിൽ “ബലിമൃഗമെവിടെ?” എന്ന ഇരവാന്റെ നിഷ്കളങ്കമായ ചോദ്യം വായനക്കാരെ ദിവസങ്ങളോളം കരയിപ്പിക്കാതെ തരമില്ല.
വില്ലാളിവീരന്മാരുടെ വീരത്വം ബലൂൺ പോലെ പൊട്ടിപ്പോകുന്ന വായനാനുഭവം.
വിവേകമില്ലാതെ അർജുനനൊപ്പം ഇരവാനെ തനിയെയയച്ചതിനെപ്പറ്റി ഹിഡുംബി ഉലൂപിയെ ശകാരിക്കുന്നുണ്ട്. പക്ഷേ യുദ്ധകാലത്ത് രാത്രി യുദ്ധം നയിക്കാനായി ഘടോത്ഘചൻ തന്നെ നിയോഗിക്കപ്പെടുന്നു.
യുദ്ധം വിജയിച്ചാൽ പോലും കാട്ടുവാസികളാരും അധികാരാവകാശികളായുണ്ടാകരുത് എന്ന രാജതന്ത്രം അവിടെയും വിജയിക്കുന്നു.
“രാത്രിയിൽ യുദ്ധം നിയമവിരുദ്ധമല്ലേ?” എന്ന ഘടോത്ഘചന്റെ ചോദ്യത്തെ പാണ്ഡവർ മറികടന്നത് കൗരവർ യുദ്ധധർമ്മം പാലിക്കുന്നില്ലല്ലോ എന്ന മറുവാദമുയർത്തിയാണ്.
എന്നാൽ ഘടോത്ഘചൻ മരിക്കുമ്പോൾ കൗരവപക്ഷത്ത് ഉയർന്നതിനേക്കാൾ വിജയാരവം പാണ്ഡവപക്ഷത്തായിരുന്നു.
വായനക്കാർക്ക് ഈ രാഷ്ട്രതന്ത്രജ്ഞത കണ്ട് കരയാതെ വയ്യ.
രാജവംശ ചരിത്രങ്ങളിൽ അപ്പൻ, മകൻ, സഹോദരങ്ങൾ ഇവരെല്ലാം പരസ്പരം കൊന്നൊടുക്കിയതെന്തിനായിരുന്നു എന്നതിന് ഈ പുസ്തകത്തിൽ കൃത്യമായ ഉത്തരമുണ്ട്.
അധികാരം കൈമാറിക്കഴിഞ്ഞാൽ രാജാവ് പോലും ജയിലറയ്ക്കുള്ളിലായില്ലെങ്കിലേ അതിശയമുള്ളൂ.
നിരമിത്രൻ (ശിഖണ്ഡി), ഹിരണി, ചൂഢകൻ, ബലൻ, ഇള, ഗജൻ, അശ്വസേനൻ, സാമന്തൻ എന്നിങ്ങനെ പിന്നെയും ഒരുപാട് പാർശ്വവത്കൃതർ.
യുദ്ധവിജയത്തിനു ശേഷം വിജയിക്കാൻ സഹായിച്ച നാഗന്മാരെ കൊന്നൊടുക്കി രാജവംശ മഹിമയുറപ്പിക്കുന്ന രാജകീയ ബുദ്ധി ധൃഷ്ടദ്യുമ്നന്റേതാണ്.
അണിയറയിൽ നടമാടുന്നതെത്ര ഹീന പ്രവൃത്തിയായാലും അതിനെ നേർവിപരീതമായി വിശുദ്ധ കഥകളുടെ അകമ്പടിയോടെ അംഗശുദ്ധിവരുത്തി പുതുവസ്ത്രമണിയിച്ച് പ്രജകൾക്കിടയിൽ പറഞ്ഞും പാടിയും നടക്കുന്ന കൊട്ടാരം വക കഥാകാലക്ഷേപസംഘക്കാരെ വായിക്കുമ്പോൾ ഇക്കാലത്തെ പാർട്ടി അടിമകളെയും മാധ്യമങ്ങളെയും ഓർക്കാതെ തരമില്ല.
ആത്രേയകം ഒരു ചരിത്രമല്ല. അത് ആനുകാലികം കൂടിയാണ്.
ആനുകാലിക യുദ്ധതന്ത്രങ്ങളെ ആത്രേയകത്തിലേക്ക് നമുക്ക് വളരെയെളുപ്പത്തിൽ ചേർത്തുവയ്ക്കാവുന്നതേയുള്ളൂ.
അതല്ലെങ്കിൽ അന്നും ഇന്നും യുദ്ധത്തിൽ നടക്കുന്നത് ഒന്നു മാത്രം.
ചതി, വഞ്ചന, കൊതി.
മഹാഭാരതമെന്ന ഇതിഹാസത്തെ അധികരിച്ച് ചവിട്ടിയരയ്ക്കപ്പെട്ടവരുടെ പക്ഷത്തു നിന്ന് വിജയത്തിന്റെ
നർവായന നിർവഹിച്ച് എഴുതിയ രാഷ്ട്രീയ നോവൽ.
ഇതിഹാസങ്ങളെ ഇത്തരത്തിൽ പുനർവായന നടത്തിയ രചനകൾ മലയാളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ സ്ത്രീ എഴുത്തുകാരിൽ നിന്ന് വരുമ്പോൾ അത് കൂടുതൽ അഭിനന്ദനാർഹം.
ആത്രേയം പാഞ്ചാലത്തിന്റെയും ഹസ്തിനപുരത്തിന്റെയും അതിർത്തി ഭാഗത്തുള്ള, കാട്ടറിവുകളാലും ചികിത്സാരീതികളാലും സമ്പന്നമായ ഒരു കാട്ടുപ്രദേശം.
നോവലിന്റെ ഭൂരിഭാഗവും ആത്രേയത്തിന്റെ അകവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജസി കാരാട്


