കൊച്ചി: തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ടിൽനിന്ന് കാണാതായി 36 മണിക്കൂർ കടലിൽകിടന്ന മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ടായ ‘സിയോണി’ൽനിന്ന് കാണാതായ രഞ്ജുമണി സോനോവാളിനെ (40)യാണ് കോസ്റ്റ്ഗാർഡ് കപ്പലായ അർണവേശ് രക്ഷപ്പെടുത്തിയത്. മാർച്ച് 30-ന് രാത്രി മത്സ്യബന്ധന പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബോട്ടിൽനിന്ന് രഞ്ജുമണിയെ കാണാതായത്. ഉടനെ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോഡിനേഷൻ സെന്ററിനും കൊച്ചിയിലെ മാരിടൈം റെസ്‌ക്യൂ സബ് സെന്ററിനും ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചു.
കൊച്ചി തീരത്തുനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് സംഭവം.
വിവരം ലഭിച്ചയുടനെ പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ അർണവേശിനെ അങ്ങോട്ടേക്ക് വഴിതിരിച്ചുവിട്ടു. തിരച്ചിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി ഒരു കോസ്റ്റ് ഗാർഡ് വിമാനത്തിന്റെ സഹായവും തേടി. കൊച്ചി തീരത്തുനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് സംഭവം.
36 മണിക്കൂർ ഭക്ഷണവും വെള്ളവും ഇല്ലാതെ കടലിൽ
ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് രഞ്ജുമണിയെ രക്ഷപ്പെടുത്തിയത്. കണ്ടെത്തുമ്പോൾ ആഴത്തിൽ നിർജലീകരണം സംഭവിച്ച് അവശനായിരുന്നു രഞ്ജുമണി. ഏകദേശം 36 മണിക്കൂർ ഭക്ഷണവും വെള്ളവും ഇല്ലാതെ മത്സ്യത്തൊഴിലാളി കടലിൽ കുടുങ്ങിയിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കപ്പലിൽതന്നെ അടിയന്തര പ്രഥമശുശ്രൂഷ നൽകി. കൂടുതൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി
