ജയ്പൂർ: രാജസ്ഥാനില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു .കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്) സംഘങ്ങള്‍ സ്ഥലത്തുണ്ട്.
150 അടയോളം താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്.
2024 ഡിസംബർ 23 തിങ്കളാഴ്ചയാണ് ചേതന എന്ന മൂന്ന് വയസുകാരി പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. 150 അടയോളം താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്. കുട്ടിയുടെ ചലനങ്ങള്‍ രക്ഷാപ്രവർത്തകർ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴി ഓക്സിജൻ നല്‍കിവരുന്നു. സമീപത്ത് കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഈർപ്പമുള്ള മണ്ണായതിനാല്‍ പ്രതിസന്ധിയായതോടെ ഉപേക്ഷിച്ചു,
രണ്ടാഴ്‌ചയ്ക്കിടെ രണ്ടാം സംഭവം
രാജസ്ഥാനിലെ ദൗസ ജില്ലയില്‍ അഞ്ച് വയസുകാരൻ കുഴല്‍ക്കിണറില്‍ വീണ് മരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭവം. ദൗസ ജില്ലയില്‍ കളിച്ചുകൊണ്ടിരിക്കെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണാണ് ആര്യൻ എന്ന കുട്ടി മരിച്ചത്. 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ആഴ്ച രാജസ്ഥാൻ സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.
