കൊച്ചി: വമ്പൻ പ്രഖ്യാപനങ്ങളൊന്നുമില്ല. പക്ഷേ ജില്ലയിലെ വടക്ക്- കിഴക്ക് മേഖലകളിലേക്കും വികസനം വഴിതുറക്കുന്ന പദ്ധതികളുമായി വിശാല കൊച്ചി വികസന അതോറ്റി (ജി.സി.ഡി.എ) ബഡ്ജറ്റ്. കാർബണ്‍ ന്യൂട്രല്‍ ഉറപ്പാക്കും. ചെയർമാൻ കെ. ചന്ദ്രൻപിള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 164.60 കോടി രൂപയുടെ വരവും 148.55 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് മുമ്ബ് പ്രഖ്യാപിച്ച പദ്ധതികളെ പരിപോഷിപ്പിക്കുന്നതാണ്.
ചെങ്ങമനാട് കുതിക്കും
400 കോടി രൂപയാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ബി.സി.സി.ഐ ചെവാക്കുക. 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. മുന്നോടിയായി ചെങ്ങമനാട് പഞ്ചായത്തും ജി.സി.ഡി.എയും ചേർന്ന് നഗരാസൂത്രണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റോഡ്, ജലവിതരണം, കെട്ടിടനിർമ്മാണം തുടങ്ങിയ വിഷയങ്ങളാണ് പഠിക്കുന്നത്.
അടിമുടി സ്പോർട്സ് സിറ്റി
2 കോടി രൂപയുടെ പദ്ധതിയില്‍ അംബേദ്കർ സ്റ്റേഡിയത്തിന്റ അടിമുടി മാറ്റമാണ് ലക്ഷ്യം. 8 ഏക്കറില്‍ ഫുട്ബാള്‍ കോർട്ട്, വോളിബാള്‍ കോർട്ട്, ബാസ്കറ്റ് ബാള്‍ കോർട്ട് തുടങ്ങി സ്പോർട്സ് സിറ്റിയിലെ സൗകര്യവും ഉറപ്പാക്കും. വ്യാപാര മന്ദിരം പൊളിക്കും.
സ്റ്റേഡിയം മള്‍ട്ടി പർപ്പസാകും
ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ടർഫിന് കേടുപാട് വരാതെ പോളിയെത്തിലീൻ ടൈലുകള്‍ വിരിച്ച് വിവിധ പരിപാടികള്‍ക്കായി നല്‍കി വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. 8 കോടിയാണ് നീക്കിവച്ചത്. പദ്ധതി സഫലമായാല്‍ എ.ആർ റഹ്മാന്റെ മ്യൂസിക് ഷോയ്ക്കടക്കം സ്റ്റേഡിയത്തില്‍ നടക്കും.
റെന്റല്‍ ഹൗസിംഗ് പദ്ധതി
കടവന്ത്ര, കതൃക്കടവ്, പനമ്ബള്ളിനഗർ, കാക്കനാട് എന്നിവിടങ്ങളില്‍ 6 പ്ലോട്ടുകളില്‍ ഒരു മുറി കിച്ചണ്‍, രണ്ട് മുറി കിച്ചണ്‍ സൗകര്യമുള്ള 90 യൂണിറ്റുകള്‍ സാധാരണക്കാർക്കായി നിർമ്മിക്കും. 7 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വീട് കൈമാറ്റത്തിന് കൃത്യമായ വ്യവസ്ഥയും നടപ്പാകും.
നഗരം സൂപ്പറാക്കും
നഗരസൗന്ദര്യ വത്കരണത്തിന് 300 കോടിയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 100 കോടി കൊച്ചിക്കാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം. എം.ജി റോഡില്‍ അങ്കലാരച്ചെടികള്‍ സ്ഥാപിച്ച് മോടിയാക്കാൻ 5 ലക്ഷവും പുറമേയുണ്ട്.
ചരിത്ര വഴിയിലൂടെ
ടൂറിസം ലക്ഷ്യമിട്ട് ജി.സി.ഡി.എയുടെ പരിധിയില്‍ വരുന്ന ചരിത്ര സ്മാരകങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, ദ്വീപുകള്‍, ട്രക്കിംഗ് ഇടങ്ങള്‍ എന്നിവ കോർത്തിണക്കി മാപ്പ് തയ്യാറാക്കും. 25 ലക്ഷമാണ് ചെലവ്.
ഹരിത വാതകങ്ങളുടെ തോത് കുറയ്‌ക്കുന്ന ഏജൻസിയായി ജി.സി.ഡി.എ മാറും. ഒരു വർഷം കൊണ്ട് ജി.സി.ഡി.എ ഓഫീസും കലൂർ ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയവും കാർബണ്‍ ന്യൂട്രലായി പ്രഖാപിക്കും.

