കണ്ണൂർ: കേരളാ-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.2023 സെപ്തംബർ 18 തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് .രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തർസംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിർത്തിയിൽ നിന്ന് 15 കീലോമീറ്ററോളം മാറി കർണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. .കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിരാജ്‌പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേർ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കർണാടക പോലീസ് അറിയിച്ചത്. ……
