സീസൺ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്ന് അലഹബാദ് ഹൈക്കോടതി . ലിവ്-ഇൻ പങ്കാളിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാർത്ഥിന്റെ പരാമർശങ്ങൾ. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവർഗ സദാചാരത്തെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. .വിവാഹം ഒരു വ്യക്തിയ്ക്ക് നൽകുന്ന സുരക്ഷിതത്വവും സാമൂഹ്യമായ അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവ്-ഇൻ ബന്ധങ്ങൾ നൽകുന്നില്ലെന്ന് കോടതി പറഞ്ഞു.
വികസിത രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്നയിടങ്ങളിലെ പോലെ വിവാഹങ്ങൾ നമ്മുടെ നാട്ടിലും കാലോചിതമല്ലാതാകുമ്പോഴേ ലിവ്-ഇൻ ബന്ധങ്ങൾ നോർമലാകൂ എന്നും ജസ്റ്റിസ് സിദ്ധാർത്ഥ് നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങൾ ഭാവിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.
.വിവാഹമെന്ന സ്ഥാപനത്തെ ഇല്ലാതാക്കുന്നതിൽ സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു. ലിവ്-ഇൻ ബന്ധങ്ങൾ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. ഇതിലേക്ക് വളരെ വേഗത്തിൽ യുവതലമുറ ആകർഷിക്കപ്പെടുന്നു. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പലപ്പോഴും അവർ അജ്ഞരായിരിക്കുമെന്നും കോടതി പറഞ്ഞു.
