കൊച്ചി : നൂതന ബിസിനസ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഡ്രീംവെസ്റ്റർ മത്സരത്തിൽ വിജയിയായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻസ് ഇൻസ്റ്റ. കഴിഞ്ഞ ദിവസം കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ചടങ്ങിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻസ് ഇൻസ്റ്റ ഒരു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് ഓംലെറ്റ് എന്ന ആശയമാണ് ബിസിനസാക്കി മാറ്റിയത്. സ്ഥാപനത്തിന്റെ സാരഥിയായ പി അർജുൻ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. റോബോട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സ്റ്റെമ്പ്യു ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പുതുതലമുറ റോബോട്ടുകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകുകയും ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയായ കെ.ജി ഹരീഷ് സമ്മാനം ഏറ്റുവാങ്ങി. ഇ – ലേണിംഗ് പ്ലാറ്റ്‌ഫോമായ ടൂട്ടറിനാണ് ഡ്രീം വെസ്റ്ററിൽ മൂന്നാം സ്ഥാനം ലഭിച്ചത്. സ്ഥാപനത്തിന്റെ ചീഫ് ടെക്‌നിക്കിൽ ഓഫീസർ ശ്യാം പ്രദീപിന് മന്ത്രി പി രാജീവ് പുരസ്‌കാരം സമ്മാനിച്ചു.
ഒന്നാം സമ്മാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ചവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും ക്യാഷ് അവാർഡ് വിതരണം ചെയ്തു.ഒരു ലക്ഷം രൂപ വീതവും 11 മുതൽ 19 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും സമ്മാനിച്ചു. എല്ലാ ഫൈനലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തിരുന്നു.
ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കേരള സ്റ്റേറ്റ് സ്മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജെ ജോസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മുൻ ചെയർമാൻ ഡോ. ജീമോൻ കോര, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) കേരള ഹെൽത്ത് കമ്മിറ്റി ചെയർമാൻ ബിബു ബിബു പുന്നൂരാൻ, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.



