ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചന .മൂന്നാം മോദി മന്ത്രിസഭ രണ്ടു വർഷം പൂർത്തിയാക്കുന്ന ജൂണ്‍ ഒന്പതിനുശേഷമാകും മന്ത്രിസഭാ പുനഃസംഘടനയെന്നാണു നിലവിലെ ആലോചന. കേരളം, പശ്ചിമ ബംഗാൾ, ആസാം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലവും കൂടി കണക്കിലെടുത്താകും നിർണായക പുനഃസംഘടന.
തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കും
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരിലൊരാളെ ഒഴിവാക്കുമോയെന്ന ആശങ്കയുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതോടൊപ്പം ചില ജാതിസമവാക്യങ്ങളും പരിഗണനയിൽ വരുമെന്ന് ഉന്നത ബിജെപി നേതാവ് സൂചന നൽകി. കാബിനറ്റ്, സഹമന്ത്രിമാർ അടക്കം ഏതാനും നേതാക്കളെ മന്ത്രിസഭയിൽനിന്നു ബിജെപിയുടെ സംഘടനാതലത്തിലേക്ക് മാറ്റും.