മുംബൈ: മലയാളിയുടെ ഉടമസ്ഥതയിലുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലും കേരളത്തിലുമായുള്ള സ്ഥാപനങ്ങളിലെ റെയ്ഡിൽ 76 ലക്ഷം രൂപയുടെ നിക്ഷേപം ഉൾപ്പെടെ 12 കോടി രൂപ കണ്ടുകെട്ടി. അമിത തുക വാങ്ങി കുവൈറ്റിലേക്ക് 900 നഴ്സുമാരെ റിക്രൂട്ട് ചെയ്ത സംഭവത്തിലാണ് നടപടി. പി ജെ മാത്യു എന്ന മലയാളിയാണ് ഈ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥൻ, 2015-ലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന മാത്യൂസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് ഉണ്ടായിരിക്കുന്നത്. സിബിഐ, ഇൻകം ടാക്സ് അടക്കമുള്ള അന്വേഷണ ഏജൻസികളും സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്. മുൻപും ഇയാളുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിട്ടുണ്ട്.



