തൃശൂർ : അദ്ധ്യാപിക വഴക്ക് പറഞ്ഞതിനെ തുടർന്ന് തൃശൂർ ചൊവ്വന്നൂരിൽ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു. 2023 ഓഗസ്റ്റ് 3 ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വിഷം കഴിച്ച വിദ്യാർത്ഥിനികളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിലവിൽ അപകടസാധ്യതയില്ലെന്നും രണ്ടുദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും ഡോക്ടർമാർ അറിയിച്ചു
സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാൻ പോകരുതെന്ന് അദ്ധ്യാപിക വിദ്യാർത്ഥിനികൾക്ക് താക്കീത് നൽകിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാർത്ഥിനികൾ വെള്ളം കുടിക്കാൻ പോയതിനാണ് അദ്ധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും സമീപത്തെ കടയിൽ നിന്നും എലിവിഷം വാങ്ങിയതിനു ശേഷം വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു എന്നാണ് വിവരം.
വിഷം കഴിച്ചവരിൽ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

