തിരുവനന്തപുരം : സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം.ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുന്നതിനായി 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാർഗീകരണ സേവനങ്ങളും ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇത്തരം തടവുകാർക്ക് അനുവദിച്ചിട്ടുള്ള പരോൾ നിർത്തലാക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു
സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും.മാത്രമല്ല ഇത് വരും തലമുറകൾക്ക് ദോഷം സംഭവിക്കാൻ ഇടയാക്കുകയും ചെയ്യും.



