സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുപ്പള്ളിയിലെ അപരാജിതന്‍

July 18, 2023 - 7:51 pm

1970 മുതല്‍ 2021 വരെ അഞ്ചു പതിറ്റാണ്ടാണ് പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 12 തവണയാണ് ഇവിടെ നിന്നും ഉമ്മന്‍ചാണ്ടി മത്സരിച്ചുജയിച്ചത്. ഒരേ മണ്ഡലത്തില്‍നിന്നും ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം എന്ന റെക്കോഡും ഉമ്മന്‍ചാണ്ടിയുടെ പേരിലാണ്. ആകെ 53 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പുതുപ്പള്ളിയുടെ എം.എല്‍.എ. ആയി.

ഒന്നാം ജയം (1970)
1970 സെപ്റ്റംബര്‍ 17ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഇരുപത്തിയേഴാം വയസില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കന്നിയങ്കം. ചിഹ്നം തെങ്ങ്. വാശിയേറിയ ത്രികോണ മത്സരത്തില്‍ സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോര്‍ജിനെ കീഴടക്കി. 7,288 വോട്ടുകള്‍ക്കാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. 1970 ഒക്ടോബര്‍ നാലുമുതല്‍ നിയമസഭാംഗം.

രണ്ടാം ജയം (1977)

അടിയന്തരാവസ്ഥ കാരണം 1975 സെപ്റ്റംബറില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1977 മാര്‍ച്ച് 19ന്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ രണ്ടാമൂഴം. ജയം 15,910 വോട്ടിന്. ജനതാ പാര്‍ട്ടയിലെ പി.സി. ചെറിയാനെ തോല്‍പിച്ചു.
111 സീറ്റ് എന്ന സര്‍വകാല റെക്കാഡ് നേടിയ യു.ഡി.എഫ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് അധികാരത്തിലേറി. ഉമ്മന്‍ ചാണ്ടി 33-ാം വയസില്‍ തൊഴില്‍വകുപ്പ് മന്ത്രി. രാജന്‍ കേസിലെ കോടതിവിധിയെ തുടര്‍ന്ന്, ഏപ്രില്‍ 25ന് കരുണാകരന്‍ മന്ത്രിസഭ രാജിവച്ചു. എ.കെ ആന്റണി 36 – ാം വയസില്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ന്നു.

മൂന്നാം ജയം (1980)
കോണ്‍ഗ്രസിലെ അഖിലേന്ത്യാ പിളര്‍പ്പിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍നിന്ന് മത്സരിച്ച് ഉമ്മന്‍ചാണ്ടി ജയിച്ചത് 13,659 വോട്ടിന്. എന്‍.ഡി.പിയിലെ എം.ആര്‍.ജി. പണിക്കര്‍ എതിരാളി. 16 മാസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് – യു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് – എ രൂപീകരിച്ച് ഉമ്മന്‍ചാണ്ടി എ വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി.

കോണ്‍ഗ്രസ് – എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡിസംബര്‍ 28ന് പുതിയ മന്ത്രിസഭ. ഉമ്മന്‍ചാണ്ടി ആഭ്യന്തരമന്ത്രി.

നാലാം ജയം (1982)

സ്വതന്ത്രസ്ഥാനാര്‍ത്ഥി തോമസ് രാജന്‍ എതിരാളി. ഉമ്മന്‍ ചാണ്ടിയുടെ ജയം 15,983 വോട്ടിന്. 1982 ഡിസംബര്‍ 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ രണ്ടു കോണ്‍ഗ്രസുകളും ലയിച്ചു. കെ. കരുണാകരന്‍ നിയമസഭാ കക്ഷിനേതാവും ഉമ്മന്‍ചാണ്ടി ഉപനേതാവുമായി.

അഞ്ചാംജയം (1987)

സി.പി.എമ്മിലെ വി.എന്‍. വാസവനെതിരെ 9,164 വോട്ടിനു ജയം.

ആറാം ജയം (1991)
സി.പി.എമ്മിലെ വി.എന്‍. വാസവന്‍ രണ്ടാംതവണയും എതിരാളി. 13,811 വോട്ടിന് ജയം. 1991 ജൂണ്‍ 24ന് കെ. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായി.

ഏഴാം ജയം (1996)

സി.പി.എമ്മിലെ റെജി സഖറിയയ്‌ക്കെതിരെ 10,155 വോട്ടിനു ജയം.

എട്ടാം ജയം (2001)
ഇടതുസ്വതന്ത്രസ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പ് എതിരാളി. ഉമ്മന്‍ചാണ്ടിയുടെ ജയം 12,575 വോട്ടിന്. എ.കെ. ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി വീണ്ടും യു.ഡി.എഫ്. കണ്‍വീനറായി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെ 19 സീറ്റിലും യു.ഡി.എഫ്. തോറ്റതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി 2004 ഓഗസ്റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി.

ഒന്‍പതാം ജയം (2006)
സി.പി.എമ്മിലെ സിന്ധു ജോയി മുഖ്യഎതിരാളി. ഉമ്മന്‍ ചാണ്ടിയുടെ ജയം 19,863 വോട്ടിന്.

പത്താം ജയം (2011)
സി.പി.എമ്മിലെ സുജ സൂസന്‍ ജോര്‍ജ് എതിര്‍സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടി ഉമ്മന്‍ചാണ്ടിയുടെ ജയം. 2011 മേയ് 18ന് ഉമ്മന്‍ചാണ്ടി രണ്ടാംതവണ മുഖ്യമന്ത്രി.
തുടര്‍ന്നുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനമെങ്കിലും പിന്നീട് സോളാര്‍, ബാര്‍കോഴ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

11-ാം ജയം (2016)

എസ്.എഫ്.ഐ നേതാവ് ജയ്ക് സി.തോമസ് എതിരാളി. ഉമ്മന്‍ ചാണ്ടിയുടെ ജയം 27,092 വോട്ടിന്.

12-ാം ജയം (2021)

ജയ്ക് സി.തോമസിനെ വീണ്ടും പരാജയപ്പെടുത്തിക്കൊണ്ട് 12-ാം തവണയും ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *