കോട്ടയം : പാലായിൽ ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരുടെ പണവുമായി മലയാളിയായ ഹോട്ടൽ മുതലാളി മുങ്ങി. ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. കൊടുക്കാനുളള ശമ്പളത്തിന് പുറമേ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്ന് നാൽപ്പതിനായിരം രൂപയും തട്ടിയെടുത്ത് മുങ്ങിയ മുതലാളിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് തൊഴിലാളികൾ.
പൂവണിക്ക് സമീപത്തെ ഹോട്ടലിലായിരുന്നു ഇവരുടെ ജോലി. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയായ സുനിൽ 2022 ജൂലൈ 30 ന് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30,000 രൂപ വാങ്ങി. ഒരാഴ്ചക്കുള്ളിൽ മടക്കി നൽകുമെന്ന് പറഞ്ഞ പണം ആറുമാസമായിട്ടും തിരികെ ലഭിച്ചില്ല. അജയുടെ പക്കൽ നിന്ന് പതിനായിരം രൂപയും ഇതേ രീതിയിൽ വാങ്ങിയിരുന്നു. ഇതിനിടെ ഒരു സുപ്രഭാതത്തിൽ ഹോട്ടലുടമ കട പൂട്ടി സ്ഥലം വിട്ടു. താമസിച്ചിരുന്ന വാടക വീടും ഒഴിഞ്ഞു. ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ആസാമിലെ സ്വന്തം സ്ഥലത്ത് ചെറിയൊരു വീട് നിർമ്മിക്കുന്നതിനായി സ്വരൂപിച്ച പണമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. നഷ്ടമായ മുപ്പതിനായിരത്തിന് പുറമേ ജോലി ചെയ്ത വകയിൽ 30,000 ത്തോളം രൂപ ശമ്പളമായും ലഭിക്കാനുണ്ട്. ഇപ്പോൾ മുണ്ടക്കയത്തെ മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പാലാ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്



