റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി മെട്രോ രണ്ടാംഘട്ടം; ചെലവേറും, സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കും

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കലൂർ കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും. പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. പദ്ധതി തുടങ്ങാൻ വൈകിയതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമ്മാണ ചെലവിനേക്കാൾ ഇനി ചെലവ് എത്രകൂടുമെന്നാണ് അറിയേണ്ടത്.

കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു. എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം തിരിച്ചടിയായത്. വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി. കലൂർ മുതൽ കാക്കനാട് വരെ. 11.2 കിലോമീറ്റർ മെട്രോ പാത. കൊച്ചി മെട്രോ കമ്പനി തന്നെ നേരിട്ട് നിർമ്മാണം നടത്തും. 11 സ്റ്റേഷനുകൾ അതും 1950 കോടി ചെലവിൽ.

പദ്ധതി വൈകിയത് ഈ തുകയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് തീർച്ച. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുന്ന പദ്ധതിക്കായി തുക അനുവദിക്കുന്നത് വൈകുമോയെന്നാണ് ഇനി ആശങ്ക. പദ്ധതി പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്നതും വ്യക്തമാക്കാനുണ്ട്. സംസ്ഥാനം സ്ഥലമേറ്റെടുക്കൽ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ ഏറ്റെടുക്കാനുള്ള നാല് വില്ലേജുകളിൽ രണ്ടെണ്ണത്തിന്റെ മാത്രമാണ് ഭൂമി ഇത് വരെ കൈമാറിയത്.

കാക്കനാട് ,ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി. 226 ഭൂഉടമകൾക്കായി 132 കോടി രൂപ നൽകി. പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടമകൾക്കും, വാടകക്കാർക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിലും ഇനി വേഗം കൂട്ടണം. അര ലക്ഷത്തിലധികം ജീവനക്കാർ ഉള്ള ഇൻഫോപാർക്കിൽ മെട്രോ എത്തിയാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. എസ് എൻ ജംഗ്ഷൻ വരെ നിലവിൽ 24 സ്റ്റേഷനുകളിലായി ആലുവ തുടങ്ങി കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *