ദില്ലി: അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്. ദില്ലിയിലെ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ മലയാളിയായ രവി നായർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ നിന്ന് ഇന്ന് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് രവി നായർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദില്ലി പൊലീസ് രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയിൽ ഹാജരാകാൻ രവി നായർക്ക് നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് വാർത്തകൾ നൽകിയിരുന്നതെന്ന് രവി നായർ പറഞ്ഞു. ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് പലകുറി കേസ് നൽകുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രവി നായർ പറഞ്ഞു. ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദ്വൈവാരികയായ ഫ്രണ്ട് ലൈൻ, ദി വയർ, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങൾക്കായി വാർത്തകൾ എഴുതുന്ന വ്യക്തിയാണ് രവി നായർ.
ഇന്ന് വൈകീട്ടാണ് ദില്ലി പൊലീസ് രവി നായറുടെ വീട്ടിലെത്തിയത്. ഒരു കോർപറേറ്റ് ഗ്രൂപ്പിനെതിരെയും വാർത്തകൾ നൽകാറില്ലെന്ന് രവി നായർ പറഞ്ഞു. സർക്കാരിന്റെ നിലപാടുകൾക്കും, സർക്കാരിനും എതിരായാണ് വാർത്തകൾ നൽകിയത്. കോർപറേറ്റ് ഗ്രൂപ്പിനെതിരെ വാർത്ത നൽകിയിട്ടില്ല. ഏത് വാർത്തയാണ് എന്താണ് എന്നൊന്നും ഇതുവരെ അറിയില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു
