ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ബി.ജെ.പിയുടെ തേരോട്ടം നടത്തിയപ്പോള്‍ കരുത്ത് തെളിയിച്ചത് ചെറു കക്ഷികള്‍. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.), ജനതാദള്‍ (യു), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്.) എന്നിവ യഥാക്രമം 6, 6, 5 സീറ്റുകള്‍ വീതം ജയിച്ചു.കഴിഞ്ഞ തവണ 28 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് ഇത്തവണ അഞ്ചിലേക്ക് കൂപ്പുകുത്തി. 2017 ല്‍ ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എന്‍.പി.പിയായിരുന്നു. മണിപ്പൂരിലും മേഘാലയയിലും ബി.ജെ.പിക്ക് ഒപ്പം അധികാരവും പങ്കിടുന്നുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായ എന്‍.പി.പി. ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഘടകകക്ഷിയായ ജനതാദള്‍ (യു) 22 വര്‍ഷത്തിനു ശേഷം മണിപ്പുരില്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണിപ്പൂരില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. സംസ്ഥാനത്തെ നിയമസഭയില്‍ കുറഞ്ഞത് മൂന്ന് സീറ്റ് എങ്കിലും ലഭിക്കുകയോ കുറഞ്ഞ പക്ഷം ആറ് ശതമാനം വോട്ട് എങ്കിലും നേടുകയും ചെയ്താല്‍ സംസ്ഥാന പദവിയിലേക്ക് ഉയരാന്‍ സാധിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 ഉം ബി.ജെ.പിക്ക് 21 ഉം സീറ്റുകളാണു ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബി.ജെ.പിയെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. നാലു സീറ്റുകള്‍ വീതമുണ്ടായിരുന്ന എന്‍.പി.പിയുടെയും എന്‍.പി.എഫിന്റെയും പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു.
