കണ്ണൂർ: കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
