ചാലക്കുടി: അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനം മന്ത്രി എ. കെ ശശീന്ദ്രൻ ജില്ലാ കലക്ടറോട് വിശദീകരണം തേടി. നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി വെറ്റിലപ്പാറയിൽ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം തേടിയത്. ശേഷം മന്ത്രി മാധ്യമങ്ങളെ കാണും. വിഷയത്തിൽ കളക്ടർ നടപടി സ്വീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. വനാതിർത്തിയോട് ചേർന്നുള്ള പത്ത് കിലോമീറ്റർ ദൂരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യ ജീവികളുടെ ബുദ്ധിമുട്ട് കൊണ്ട് പകലുപോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഫോറെസ്റ് ഓഫീസിനു മുന്നിലേക്ക് സമരം മാറ്റാനും നാട്ടുകാർ ആലോചിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോയി.
