നീറ്റ് പിജി കൗണ്‍സിലിങ്: സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ നീക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരുടെ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ വര്‍ഷത്തെ പ്രവേശനത്തിന് മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപ എന്നത് അംഗീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതി ഈ വര്‍ഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ട എന്നാണ് ശുപാര്‍ശ ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്നാണ് കേന്ദ്രത്തോട് കോടതി ചോദിച്ചത്. ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചിരുന്നു. നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയത്. മുന്നോക്ക സംവരണത്തില്‍ തീരുമാനം ആകുന്നത് വരെ മെഡിക്കല്‍ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടര്‍മാരുടെ വലിയ പ്രതിഷേധത്തിനാണ് ഡെല്‍ഹിയും കേരളവുമെല്ലാം സാക്ഷ്യം വഹിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →