കൊച്ചി:∙തിരുവനന്തപുരം–കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ പാറശാല വരെ ഭൂമിയേറ്റെടുക്കാൻ റെയിൽവേ 400 കോടി രൂപ സംസ്ഥാന സർക്കാരിനു കൈമാറി. തിരുവനന്തപുരം കലക്ടറേറ്റിലാണു തുക കെട്ടിവച്ചത്. പദ്ധതിക്കു ഭൂമിയേറ്റെടുക്കാനായി 132 കോടി രൂപ നേരത്തേ നൽകിയിരുന്നു.നേമം–നെയ്യാറ്റിൻകര, നെയ്യാറ്റിൻകര–പാറശാല സെക്‌ഷനുകളിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ 2 ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ കൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ സർക്കാരിനു കത്തു നൽകിയിട്ടുണ്ട്.
ഓ ഫിസുകളുടെ പ്രവർത്തന ചെലവു റെയിൽവേ വഹിക്കും. തിരുവനന്തപുരം മുതൽ നേമം വരെ 15 ഹെക്ടറും നേമം മുതൽ നെയ്യാറ്റിൻകര വരെ 7.60 ഹെക്ടർ, നെയ്യാറ്റിൻകര മുതൽ പാറശാല വരെ 11.89 ഹെക്ടറുമാണു ഭൂമിയേറ്റെടുക്കേണ്ടത്.ഇതിൽ തിരുവനന്തപുരം–നേമം സെക്‌ഷനിൽ മാത്രമാണു ലാൻഡ് അക്വിസിഷൻ യൂണിറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കിയാൽ 2024 മാർച്ചിൽ രണ്ടാം പാത നിർമാണം പൂർത്തിയാക്കുമെന്നാണു റെയിൽവേ അറിയിച്ചത്. നേമം വരെയുള്ള ഭൂമി 2022 മാർച്ചിനു മുൻപു കൈമാറണമെന്നാണ് ആവശ്യം.



