കോവിഡ് 19 മഹാമാരി മൂലം ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ എംആർപി യിൽ സമീപകാലത്ത് നിരന്തരം വ്യതിയാനം ഉണ്ടാകുന്ന അസാധാരണമായ സാഹചര്യം കണക്കിലെടുത്ത്, ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വില ഘട്ടംഘട്ടമായി നിയന്ത്രിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.സർക്കാർ ശേഖരിച്ച വിവരമനുസരിച്ച്, വിതരണക്കാരന്റെ തലം വരെയുള്ള ലാഭം നിലവിൽ 198% വരെയാണ്.
2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ(DPCO )പത്തൊമ്പതാം ഖണ്ഡികയിൽ അസാധാരണ അധികാരം ഉപയോഗിച്ചുകൊണ്ട് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി(NPPA) ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണക്കാരുടെ തലം വരെയുള്ള ലാഭം 70% ആക്കി നിയന്ത്രിച്ചു. വിജ്ഞാപനം ചെയ്ത വിപണന ലാഭത്തിന്റെ അടിസ്ഥാനത്തിൽ, പുതുക്കിയ എംആർപി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ എൻപിപിഎ നിർമ്മാതാക്കൾ / ഇറക്കുമതിക്കാർക്ക് നിർദ്ദേശം നൽകി.പുതുക്കിയ എംആർപി സംബന്ധിച്ച് എൻപിപിഎ ഒരാഴ്ചയ്ക്കുള്ളിൽ പൊതു അറിയിപ്പ് നൽകും.
ഉല്പാദകർ നൽകുന്ന വില ചില്ലറ വിൽപ്പനക്കാർ, വ്യാപാരികൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവർ അവരുടെ വ്യാപാര കേന്ദ്രം / സ്ഥാപനം സന്ദർശിക്കുന്ന ഒരാൾക്ക് കാണാവുന്ന വിധത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണം.ട്രേഡ് മാർജിൻ കുറച്ചതിനുശേഷം പുതുക്കിയ എംആർപിയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ വിൽക്കാത്ത നിർമ്മാതാക്കൾ / ഇറക്കുമതിക്കാർ, എന്നിവർ അമിതമായി ഈടാക്കിയ തുക,15% പലിശയോടൊപ്പം ഒടുക്കേണ്ടതാണ്. കൂടാതെ,മരുന്ന് (വില നിയന്ത്രണ) ഉത്തരവ് 2013 ലെ വ്യവസ്ഥകൾ പ്രകാരവും അവശ്യ ചരക്ക് നിയമം, 1955 പ്രകാരവും 100% വരെ പിഴയും നൽകേണ്ടതാണ്.
കരിഞ്ചന്തയിലെ വില്പന തടയുന്നതിനായി, നിർമ്മാതാവ്, വിതരണക്കാരൻ, ചില്ലറവ്യാപാരി എന്നിവർ പരിഷ്കരിച്ച എംആർപിയെക്കാൾ ഉയർന്ന വിലയ്ക്ക് ഏതെങ്കിലും ഉപഭോക്താവിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിൽക്കില്ലെന്ന് ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് ഡ്രഗ് കൺട്രോളർമാർ (എസ്ഡിസി) ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
വിലയിരുത്തലിന് വിധേയമായി 2021 നവംബർ 30 വരെ ഈ ഉത്തരവ് ബാധകമാണ്.
ഇപ്പോൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സി ഒ ) സന്നദ്ധ ലൈസൻസിംഗ് ചട്ടക്കൂടിനുള്ളിൽ ഉള്ള ഷെഡ്യൂൾ ചെയ്യാത്ത മരുന്ന് വിഭാഗത്തിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ. .ഡിപിസി ഓ 2013 ലെ വ്യവസ്ഥകൾ പ്രകാരമാണ് അതിന്റെ വില ഇപ്പോൾ നിരീക്ഷിക്കുന്നത് .


