തിരുവനന്തപുരം: കെഎസ്ഇബി- അദാനി കരാര്‍ ആരോപണം കൂടുതൽ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അദാനിയുമായി രണ്ട് കരാര്‍ ഉണ്ടാക്കിയതിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡ് ചെന്നിത്തല 04/04/21 ഞായറാഴ്ച പുറത്തുവിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാര്‍ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സർക്കാരിന് കത്ത് നല്‍കിയിരുന്നെന്നും ചെന്നിത്തല പറയുന്നു.
”അദാനിയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 2021 ഏപ്രില്‍ ഒന്നു മുതല്‍ നാല് ഘട്ടങ്ങളിലായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് അദാനിയുമായി ധാരണയായിരിക്കുന്നത്. ആരാണ് കള്ളം പറയുന്നതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയണം. സംസ്ഥാന ഗവണ്‍മെന്റോ ഇലക്ട്രിസിറ്റി ബോര്‍ഡോ അദാനിയുമായി ഒരു കരാറിലുമേര്‍പ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി 03/04/21 ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലില്ലാത്തിനാലാണ് അദാനിയുമായി ഹസ്ര്വകാല ഇടപാടില്‍ ഒപ്പുവെക്കാത്തത്. അതിനു തുല്യമായ ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി ഉടമ്പടി നിലവില്‍ വരുത്തുകയാണ് ചെയ്തത്. അഴിമതികള്‍ പുറത്തു കൊണ്ടു വരുന്ന ഘട്ടത്തിലെല്ലാം എന്റെ മനോനില തെറ്റിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. രേഖകള്‍ ഹാജരാക്കാനും അദ്ദേഹം പറയാറുണ്ട്. സര്‍ക്കാരിനെതിരായ അഴിമതികള്‍ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്തിച്ചിട്ടുള്ളത്. ഓരോന്നും അവസാനം ഗവണ്‍മെന്റിന് പിന്‍വലിച്ചു പോവേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. അതു കൊണ്ടാണ് ഈ ഗവണ്‍മെന്റിനെ യൂ ടേണ്‍ ഗവണ്‍മെന്റ് എന്ന് ജനങ്ങള്‍ വിളിക്കുന്നത്.” ചെന്നിത്തല പറഞ്ഞു.



